ഇസ്ലാമിക കല : സൗന്ദര്യവും ആസ്വാദനവും
മോയിൻ മലയമ്മ ഹുദവി
അസാസ്‌ ബുക്‌ സെൽ
അൽഹുദാ സ്റ്റുഡന്റ്സ്‌ അസോസിയേഷൻ, ദാ​‍ൂൽഹുദാ ഇസ്ലാമിക്‌ അക്കാദമി
ഹിദായനഗർ, ചെമ്മാട്‌, പി.ബി.3, തിരൂരങ്ങാടി-676306, മലപ്പും
Islamika Kala : Saundaryavum, Aswaadanavum
Moin Malayamma Hudawi

2

ആത്മാവിന്റെ അന്തർഗതങ്ങൾ

ദ്രഷ്ടാവിന്‌ സ്രഷ്ടാവിനോടുള്ള വിധേയത്വമേറ്റുന്നവിധം സ്വന്തത്തെക്കുറിച്ച അവബോധം നൽകാൻ ശക്തമാണ്‌ ഇസ്ലാമിൽ കല. മനുഷ്യന്റെ ആത്മപരതയും ബുദ്ധിപരതയുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഇത്‌ ധിഷണാശാലികളായ ശിൽപികൾ ദൈവത്തിലേക്ക്‌ തീർത്ത നൂൽപാലങ്ങളാണ്‌. ആത്മസംഘർഷങ്ങളുടെ നടുത്തളത്തിൽ വ്യഥപൂണ്ട്‌ ഉഴറുന്ന മനുഷ്യനെ നിർവൃതിയുടെ നിതാന്തത്തയിലേക്ക്‌ ആനയിക്കുകയാണ്‌ ഇവ ചെയ്യുന്നത്‌. നിരൂപണാത്മകത എന്നതിലുപരി സുകൃത്യബോധവും അനുസരണമനോഭാവവുമാണ്‌ ഇവിടെ ഒരു വിശ്വാസിയുടെ കൈമുതൽ.

ഇസ്ലാമിക ദൃഷ്ട്യാ അല്ലാഹു സുന്ദരനാണെന്നും അവൻ സൗകുമാര്യത്തെ ഇഷ്ടപ്പെടുന്നുവേന്നുമുള്ള നബിവചനവും ‘അല്ലാഹു നൽകിയ വർണമാകുന്നു (നമ്മുടേത്‌). അവനേക്കാൾ നന്നായി വർണം നൽകുന്നവൻ ആരുണ്ട്‌? അവനെയാണ്‌ ഞങ്ങൾ ആരാധിക്കുന്നത്‌’ (വിശുദ്ധ ഖുർആൻ 2:138) എന്ന ഖുർആൻ വാക്യവുമാണ്‌ ഇസ്ലാമിക കലയുടെ ആത്മാവ്‌. ഈ സമീപനം കണ്ടായിരുന്നു സ്വൂഫികളും ജ്ഞാനികളും ഈ രംഗത്തേക്ക്‌ ആകൃഷ്ടരായത്‌. ജൈവസത്തയും അതിന്റെ ഗർഭരഹസ്യങ്ങളും അറിയലായിരുന്നു അവരുടെ മുഖ്യലക്ഷ്യം.
ഇസ്ലാമിക കലയുടെ ആന്തരിക തലം തേടി പഠനം നടത്തിയ ജ്ഞാനികൾ പറയുന്നത്‌, ദൈവബോധത്തിന്റെ തനിപ്പകർപ്പാണ്‌ കലകളെന്നാണ്‌. ഒരു ദൈവഭക്തനെ സംബന്ധിച്ചിടത്തോളം നിർവൃതി നൽകുന്ന ഗുരു കണക്കെയാണിവിടെ കല. അത്‌ ദ്രഷ്ടാവിലും കലാകാരനിലും ദിവ്യാനുഭൂതി പകർന്നുനൽകുന്നു. സയ്യിദ്‌ ഹുസൈൻ നസൃ അഭിപ്രായപ്പെട്ടപോലെ ഇസ്‌ലാമിന്റെ അധ്യാത്മികതയാണിവിടെ കലയുടെ ഉറവിടം. അവിടെ നിന്നാണ്‌ ലോകോത്തര തലങ്ങളിലേക്ക്‌ മതാശയ നിബദ്ധമായ കലകൾ വ്യാപിച്ചതു.

വിശിഷ്യാ 19-​‍ാം നൂറ്റാണ്ടോടെയാണ്‌ ഇസ്ലാമിക കല യൂറോപ്യൻ സാംസ്കാരിക കേന്ദ്രങ്ങളിലെ ചർച്ചകൾക്ക്‌ വിഷയീഭവിക്കുന്നത്‌. അതിനു മുമ്പും പലതും നടന്നിരുന്നുവേങ്കിലും ഇത്രമാത്രം നിരൂപണാത്മകവും കാർക്കശ്യപൂർണവുമായ ഒരു സമീപനമുണ്ടായിരുന്നില്ല. ഏതായിരുന്നാലും ഈ സമീക്ഷളിലൂടെ അവർ തിരിച്ചറിഞ്ഞിരുന്നത്‌ എവിടെയും വ്യതിരിക്ത ഭാവത്തോടെ തിളങ്ങിനിൽക്കുന്ന ഈ കലാരൂപങ്ങൾക്ക്‌ ഉജ്ജ്വലത നിവേദിക്കുന്നത്‌ ഒരിക്കലും അവയുടെ നിർമാണത്തിന്‌ ഉപയോഗിക്കപ്പെട്ട പദാർഥങ്ങളല്ല, മറിച്ച്‌ അവയിൽ ഒളിഞ്ഞുകിടക്കുന്ന ഒരനിർവചനീയ ശക്തിയാണ്‌ എന്നാണ്‌. ഇത്‌ ഒരേ ഖാനിയിൽ നിന്നെടുത്ത പദാർഥങ്ങളുടെ അനന്തരഫലമായാലും അവസ്ഥ ഇതുതന്നെ. ഉദാഹരണത്തിന്‌ ഒരേ കോറിയിൽ നിന്നെടുത്ത പാറക്കഷ്ണങ്ങൾ കൊണ്ട്‌ രൂപപ്പെടുത്തിയ ഒരു ക്രൈസ്തവ മഠവും ഹൈന്ദവ ക്ഷേത്രവും വ്യത്യാസമുണ്ട്‌. അവയുടെ രൂപവും ഭാവവും വാസ്തുകലയും ശിൽപഭംഗിയും പരസ്പരം താദാമ്യം പ്രാപിക്കുന്നതാണെങ്കിലും അവയെ ആന്തരികമായി വകതിരിക്കുന്ന ഒരു സത്ത അവയിൽ അടങ്ങിയിരിക്കുന്നു.

ഇസ്ലാമിക ദർപ്പണത്തിൽ ഈ സങ്കൽപത്തെ അനാവരണം ചെയ്യുമ്പോഴാണ്‌ ഈ വസ്തുത ഏറെ പ്രകടമാകുന്നത്‌. ഡമസ്കസിലെ അമീപ മസ്ജിദിനോ ഖൈറുവാനിലെ ജാമീ മസ്ജിദിനോ ലഭിക്കുന്ന അംഗീകാരവും ആദരവും ഒരുപക്ഷേ, ഏതെങ്കിലും അമുസ്ലിം ദേവാലയങ്ങൾക്ക്‌ ലഭിക്കണമെന്നില്ല. ഇത്‌ ഒരേ ഖാനിയുടെ സൃഷ്ടിയാണെങ്കിലും ശരി. വ്യത്യസ്ത മതങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്ന വിശ്വാസങ്ങളുടെയും സത്യമതത്തിന്റെ വീക്ഷണങ്ങളുടെയും നിലപാടുകളാണിവ. അവ കേവല-ആപേക്ഷിക അനുമാനങ്ങളാണെങ്കിലും ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ഇതൊരു പരമ യാഥാർത്ഥ്യമാണ്‌. ഇസ്ലാമിക കലയുടെ സ്വൂഫീസ്പർശത്തിൽ വിശ്വസിക്കുന്നവർ പറയുന്നതനുസരിച്ച്‌ വ്യക്തി ബാധ്യതകളായ ആരാധനകൾ പോലെ ദൈവവുമായി ബന്ധിച്ചിരിക്കുന്നതാണത്രെ ഈ കല. ഖുർആൻ അനുശാസിക്കുന്ന ധ്യാനത്തിനും ഇതിനോട്‌ അഭേദ്യമായ ബന്ധമുണ്ട്‌. എന്നാൽ ചിലർ ഈ രംഗത്തെ ന്യായീകരിക്കുന്നത്‌ രാഷ്ട്രീയവും സാമൂഹികവുമായിട്ടാണ്‌. അവർ പറയുന്നത്‌ ഇസ്‌ലാമിക കല മതത്തിന്റെ സാമൂഹിക-രാഷ്ട്രീയ സമീപന(ടീരശീ​‍ു​‍ീഹശശേരമഹ മു​‍ു​‍ൃ​‍ീമരവ)ത്തിൽ നിന്ന്‌ ഉടലെടുത്തത്താണെന്നത്രെ. ഈ ഇടപെടലുകളുടെ നൈരന്തര്യത്തിൽ വന്നതാണത്രെ ഈ ശൈലികളും ആകാരങ്ങളും. എന്നാൽ വസ്തുത മറിച്ചാണ്‌. മനുഷ്യന്റെ സൗന്ദര്യബോധവും ദൈവത്തിന്റെ കലാപ്രേമവുമാണ്‌ ഇതിന്‌ അസ്തിവാരമിട്ടത്‌. മതമാകട്ടെ, ഇതിനെ താളഭംഗങ്ങളിൽ നിന്ന്‌ നിയന്ത്രിക്കുകയാണ്‌ ചെയ്യുന്നത്‌. യവനദാർശനികരുടെ ഭാഷയിൽ പറഞ്ഞാൽ ദൈവത്തിന്റെ സർഗപ്രതിഭ കണ്ടെത്താനുള്ള മനുഷ്യന്റെ ശ്രമങ്ങളാണ്‌ കലകൾ. അല്ലെങ്കിൽ, മനുഷ്യനു മുമ്പിൽ വിസ്മയങ്ങളുടെ പരവതാനി വിരിച്ച്‌ വിളങ്ങിനിൽക്കുന്ന ഭൂമിയുടെയും നീലാകാശത്തിന്റെയും പിന്നിലെ അദൃശ്യകരങ്ങളിലെ ഐന്ദ്രജാലികതയെ അനുകരിക്കാനുള്ള മനുഷ്യന്റെ വെമ്പലുകളാണിവ.

ഏതായിരുന്നാലും ദൈവബോധമുള്ള വിശ്വാസിയെ സംബന്ധിച്ചിടത്തോളം ദൈവിക സിംഹാസനത്തിലേക്ക്‌ തിരിച്ചുവെച്ച ഒരു ഭൗമിക കണ്ണാടിയാണ്‌ ഇസ്ലാമിക കല. അത്‌ വീക്ഷിക്കുമ്പോഴും കണ്ണിൽ പെടുമ്പോഴും അവനറിയാതെ ദൈവിക സാന്നിധ്യത്തിൽ ഉൽബുദ്ധനാകുന്നു. ഇവിടെ മാനുഷിക ഹൃദയങ്ങളിൽ ഉത്ഭൂതമാകുന്ന ദിവ്യസന്ദേശങ്ങളുടെയും സാക്ഷാൽ കലയുടെയും ഇടയിലെ ബന്ധമാണ്‌ വ്യക്തമാവുന്നത്‌. മാനുഷിക ജീവിതത്തിന്റെ വഴിത്താരകളായ ത്രിരൂപങ്ങളുടെ (ശരീഅത്ത്‌, ഥരീഖത്ത്‌, ഹഖീഖത്ത്‌) സിദ്ധിയെന്നപോലെത്തന്നെ ഇവിടെയും ദൈവികതയിലൂടെയുള്ള ഒരു പലായനത്തിന്റെ ഒടുക്കമാണ്‌ ഇസ്ലാമിക കല.
ഇങ്ങനെ വരുമ്പോൾ ഒരു സ്വൂഫിയുടെ റോളാണ്‌ ഒരു യഥാർഥ കലാകാരൻ (ഒരുവിധത്തിൽ) അഭിനയിച്ചുകൊണ്ടിരിക്കുന്നത്‌. നിരന്തരമായി അവൻ ശിൽപകല, അലങ്കാരവേല, ഛായാചിത്രങ്ങൾ, ഉദ്യാന നിർമാണം, കവിതാ രചന, കഥാഖ്യാനം എന്നിവയുമായി ആത്മികബോധത്തോടെ ഇടപെട്ടുകൊണ്ടിരിക്കുമ്പോൾ അവന്റെ മനസ്സ്‌ എന്തും ഉൾക്കൊള്ളാനും അംഗീകരിക്കാനും കൊള്ളാവുന്ന പരുവത്തിലാകുന്നു. ഖുർആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിൽ കലാകാരന്റെ ആത്മാവ്‌ പാകപ്പെടുത്താനുള്ള അല്ലാഹുവിന്റെ വിക്രിയകളാണവ. അഥവാ കലാകാരന്റെയും പ്രേക്ഷകരുടെയും മുമ്പിൽ ആധ്യാത്മികതയിലേക്കുള്ള സോപാനങ്ങൾ ഒരുക്കപ്പെടുകയാണ്‌. ഇവിടെ ഇസ്ലാമിക പാരമ്പര്യത്തിന്റെ ആന്തരിക മാനത്തിലും പ്രസ്തുത കലക്ക്‌ ജന്മം നൽകുകയും കാലങ്ങളിലൂടെ അതിനെ നിലനിറുത്തുകയും അതിന്‌ കണ്ണഞ്ചിപ്പിക്കുന്ന ഏകത്വവും മദിപ്പിക്കുന്ന ആന്തരപരതയും സുസാധ്യമാക്കുകയും ചെയ്ത ശക്തിവിശേഷത്തിലുമാണ്‌ ഇസ്ലാമിന്റെ കലയുടെ പ്രഭവം അന്വേഷിക്കേണ്ടത്‌. ഖുർആനിന്റെ ആന്തരിക യാഥാർത്ഥ്യങ്ങളും (ഹഖാഇഖ) പ്രവാചകരുടെ അനുഗ്രഹപ്രസരവു(ബറക​‍ാമാണ്‌ ഇതിൽ തെളിഞ്ഞുവരുന്നത്‌.

അല്ലെങ്കിൽ കലാരൂപങ്ങൾ ദൈവസൃഷ്ടികൾ തന്നെയാണ്‌. വൃഥാ അവയൊന്നും രൂപകൽപന ചെയ്യപ്പെടുകയില്ല. സദ്‌വൃത്തരുടെ വിശേഷണങ്ങൾ പറയവെ വിശുദ്ധ ഖുർആൻ സൂചിപ്പിക്കുന്നത്‌ ഇതാണ്‌: നിന്നു കൊണ്ടും ഇരുന്നുകൊണ്ടും കിടന്നുകൊണ്ടും അല്ലാഹുവിനെ സ്മരിക്കുകയും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവർ. (അവർ പറയും:) ഞങ്ങളുടെ രക്ഷിതാവേ, നീ നിരർഥകമായി സൃഷ്ടിച്ചതല്ല ഇതൊന്നും. നീ എത്രയോ പരിശുദ്ധൻ! അതിനാൽ നരകശിക്ഷയിൽ നിന്ന്‌ ഞങ്ങളെ നീ കാത്തുരക്ഷിക്കേണമേ (3:191).

കലകളുടെ ബാഹ്യതയിൽ നിന്ന്‌ ആന്തരികതയിലേക്ക്‌ മടങ്ങാനാണ്‌ ഇത്‌ നമ്മെ പ്രേരിപ്പിക്കുന്നത്‌. നമ്മുടെ കൈയകലത്തിൽ വിസ്തരിച്ചുകിടക്കുന്ന ചരാചരങ്ങളിൽ അന്തർലീനമായി നിലകൊള്ളുന്ന ഒരുൺമയെ കണ്ടെത്തുന്നതിലേക്കാണ്‌ ഇത്‌ നമ്മെ വഴിനടത്തുക. കാലാന്തരത്തിൽ എണ്ണമറ്റ സൃഷ്ടികൾക്ക്‌ സന്ദേശങ്ങളുടെ ഹാരമണിയിച്ച ഈ രൂപങ്ങൾ വ്യക്തിയിലും അതേ വികാരങ്ങൾ തന്നെയാണ്‌ ഉളവാക്കുന്നത്‌. എല്ലാറ്റിന്റെയും മൂലമായ ഏകത്വത്തിന്റെ സർവ വ്യാപീസ്വഭാവമാണ്‌ ഇതിന്‌ കാരണം. നിങ്ങൾ എങ്ങോട്ടു തിരിഞ്ഞാലും അവിടെ ദൈവസാന്നിധ്യമുണ്ടെന്ന ഖുർആനിക വചനത്തിന്റെ സാധൂകരണമാണിത്‌. നക്ഷത്രങ്ങളായാലും തരുലതാദികളായാലും കണ്ണെത്താ ദൂരത്തേക്ക്‌ നീണ്ടുകിടക്കുന്ന പാരാവാരങ്ങളായാലും ദൈവാസ്തിക്യത്തിന്റെ കലാപര സന്ദേങ്ങളാണ്‌ അവയിൽ കുമിഞ്ഞുകൊണ്ടിരിക്കുന്നത്‌. പ്രാചീന സംസ്കാരങ്ങളിൽ അനുകരിക്കപ്പെട്ട പോലെ ഏതെങ്കിലും മിത്തുകളോ ഇതിഹാസങ്ങളോ അവയിലെ നായകന്മാരോ അല്ല ഇസ്ലാമിക കലയിലെ അവലംബങ്ങൾ. മറിച്ച്‌ ഖുർആനിന്റെയും തിരുസുന്നത്തിന്റെയും മുമ്പിൽ വിരിയുന്ന ചില കാവ്യങ്ങളും സംഗീതങ്ങളുമാണ്‌. ഏത്‌ ശിലാഹൃദയനെയും മുട്ടുകുത്തിക്കുന്നതാണിതിന്റെ ശൈലി. കാലിഗ്രാഫി, വാസ്തു ശിൽപങ്ങൾ പോലോത്തത്താകട്ടെ, കണ്ണുകൾക്കും അവയവങ്ങൾക്കും കരുത്തും ഓജസ്സും പകരുന്നതാണ്‌.

മുഖ്യമായും പള്ളികളും കൊട്ടാരങ്ങളുമായിരുന്നു ആദ്യകാലം മുതലേ ഇസ്ലാമിക കലയുടെ സങ്കേത ഭൂമി. ന്യായമായും ഇതിന്‌ ചില കാരണങ്ങളുണ്ട്‌. ഇവ കേന്ദ്രീകരിച്ചായിരുന്നു എന്നും ദീൻകാര്യങ്ങൾ പിടിച്ചുനിന്നിരുന്നത്‌. ഖുർആൻ പാരായണത്തിന്റെയും ദൈവിക സ്മരണകളുടെയും അനുയുക്ത്‌അ സ്ഥലം പള്ളിയായപ്പോൾ അവിടെ കാലിഗ്രാഫിയും വാസ്തുകലയും തഴച്ചുവളർന്നു. അവയുടെ പരിപാലനവും സംരക്ഷണവും കൊട്ടാരവാസികളുടെ അടുത്തായതിനാൽ മിനിയേച്ചറുകൾ, കാവ്യങ്ങൾ, പെയിന്റിങ്ങുകൾ തുടങ്ങിയവ അവിടെ പുഷ്ടിപ്പെട്ടു. ഇവിടെ രാജസദസ്സിന്റെ പ്രസക്തിയാണ്‌ വർധിക്കുന്നത്‌. സ്വൂഫികളെക്കൊണ്ടും കവികളെക്കൊണ്ടും ധന്യമായിരുന്നു അത്‌. സുഭിക്ഷ ജീവിതമെന്നതിലുപരി അവിടെ ഒരു ഇസ്ലാമിക അന്തരീക്ഷം സൃഷ്ടിക്കലായിരുന്നു അവരുടെ ദൗത്യം.

ഏതായിരുന്നാലും, ഇസ്ലാമിക നാഗരികതയിൽ ഉരുവം പ്രാപിക്കുകയും അന്യ നാഗരികതകളിൽ നിന്ന്‌ പ്രതിഭാധനരായ മുസ്ലിം കലാകാരന്മാർ സ്വാംശീകരിച്ച്‌ സവിശേഷമായ ഒരു ഇസ്ലാമിക സ്പർശം നൽകിതയുമായ ഈ കലാരൂപങ്ങൾ ഒരു പൈതൃകധന്യമായ സമൂഹത്തിലെ ആത്മാഭിമാനത്തിന്റെ ഉൾവിളികളാണ്‌. ഈ പദം സൂചിപ്പിക്കുന്നപോലെത്തന്നെ ഇസ്ലാമിക ആചാര സമ്പ്രദായങ്ങൾക്കും സാഹചര്യങ്ങൾക്കും വേണ്ടി സൃഷ്ടിക്കപ്പെട്ടത്‌ എന്നതിലുപരി മുസ്ലിംകൾ വസിച്ചിരുന്നതോ വസിക്കുന്നതോ ആയ നാട്ടിന്റെ പരിണതിയിലാണ്‌ ഇസ്ലാമിക കല. ഇതിന്റെ ഇന്നത്തെ ദൗർലഭ്യതക്ക്‌ കാരണം മനുഷ്യനിലെ ആധ്യാത്മിക ബോധത്തിന്റെ അപര്യാപ്തത്തയാണ്‌.