തിരുനബികേശം ആധികാരികത പരിശോധിക്കണം:
ഡോ.ബഹാഉദ്ദീൻ മുഹമ്മദ്‌ നദ്‌വി.

Jan 26 2011

കോഴിക്കോട്‌: ലോകമെമ്പാടുമുള്ള മുസ്ലിം ജനകോടികളുടെ നേതാവായ പ്രവാചകൻ മുഹമ്മദ്‌ നബി തിരുമേനിയുടെ കേശമെന്ന പേരിൽ ആയിരക്കണക്കിന്‌ വിശ്വാസികളെ വിഡ്ഢികളാക്കുന്ന രീതിയിൽ ചില കേന്ദ്രങ്ങൾ നടത്തുന്ന ആത്മീയ തട്ടിപ്പ്‌ കരുതലോടെ കാണണമെന്നും അതിൽ വിശ്വാസികൾ വഞ്ചിതരാകരുതെന്നും ദാറുൽ ഹുദാ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റി വൈസ്‌ ചാൻസലർ ഡോ.ബഹാഉദ്ദീൻ മുഹമ്മദ്‌ നദ്‌വി.

ഇന്നലെ കോഴിക്കോട്‌ നടന്ന “നബിദിനാഘോഷം ലോക രാഷ്ട്രങ്ങളിൽ” എന്ന പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 2009 സെപ്റ്റംബറിൽ അബൂദാബിയിൽ നടന്ന ശഅ​‍്‌റെ മുബാറക്‌ പ്രദർശനത്തിൽ പ്രവാചകന്റേതെന്ന്‌ അവകാശപ്പെടുന്ന ആയിരക്കണക്കിന്‌ കേശങ്ങളാണ്‌ ഡോ.അഹ്മദ്‌ ഖസ്‌റജി പ്രദർശിപ്പിക്കുകയും അടുത്ത മിത്രങ്ങൾക്ക്‌ കൈമാറുകയും ചെയ്തത്‌. പ്രവാചകന്റെ തിരു കേശം ലോകത്തെ അത്യപൂർവം സ്ഥലങ്ങളിൽ മാത്രമാണ്‌ സൂക്ഷിപ്പുള്ളത്‌. എന്നാൽ പ്രവാചകന്റെ വിയോഗത്തിന്‌ ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇത്രയേറെ കേശങ്ങളുമായി ആരെങ്കിലും വിശ്വാസത്തെ ചൂഷണം ചെയ്യുന്നത്‌ സാമാന്യ ബുദ്ധിക്ക്‌ നിരക്കാത്തത്താണ്‌.

ലോകത്തുള്ള 90 ശതമാനം മുസ്ലിംകളും തിരുശേഷിപ്പുകളിൽ വിശ്വസിക്കുന്നവരാണ്‌. എന്നാൽ വിശ്വാസികളെ സാമ്പത്തികമായി ചൂഷണം ചെയ്യാനായി അതിന്റെ പേരിൽ കോടികൾ ചെലവഴിച്ച്‌ പള്ളികളും സാംസ്കാരിക കേന്ദ്രങ്ങളും നിർമ്മിക്കുകയും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതിന്‌ വലിയ വില നൽകേണ്ടിവരും.