താന്‍ പ്രാണനുതുല്യം സ്നേഹിക്കുന്ന പുരുഷനാണ് ചോദിക്കുന്നത്. പക്ഷെ, തനിക്കെന്തറിയാം ചോദ്യം മാത്രം അവള്‍ വളരെ വിഷമത്തോടു കൂടി പറഞ്ഞു.
അങ്ങയുടെ ജിജ്ഞാസ ഞാന്‍ മനസ്സിലാക്കുന്നു. പക്ഷെ, ഞാന്‍ നിസ്സാഹായയാണ്. അവരുടെ ചോദ്യം എന്താണെന്നു മാത്രമെ എനിക്കറിയൂ.
‘അതെന്താണ് കേള്‍ക്കട്ടെ’
‘ഗുല്‍’ എന്ന വനിത ‘സനോബര്‍’ രാജാവിനോട് എന്തുചെയ്തു? ഇതാണ് മഹറന്‍ങ്കീസാ രാജകുമാരിയുടെ വിചിത്രമായ ചോദ്യം. ഇതിന് ഉത്തരം കൊടുക്കാന്‍ സാധിക്കാതെയാണ് ഇത്രയും രാജകുമാരന്‍മാര്‍ മരണം വരിച്ചത്.
രാജകുമാരന്‍ വിഷണ്ണനായി. ചോദ്യം മാത്രം കിട്ടിയതുകൊണ്ട് എന്തുഫലം. ഉത്തരത്തിലേക്ക്‌വെളിച്ചം വീശുന്ന എന്തെങ്കിലും ഒരു സൂചന വേണ്ടേ? അതില്ലാതെ……. രാജകുമാരന്റെ വിഷാദഭാവം കണ്ട് ദില്ലാറാം അടുത്തുചെന്ന് സമാശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു.
‘അങ്ങ് വിഷമിക്കാതിരിക്കൂ. ഒരു രഹസ്യംകൂടി എനിക്കറിവുണ്ട്. പക്ഷെ, അതു പറയണമെങ്കില്‍…….
‘പറയണമെങ്കില്‍ എന്തുവേണം?’
‘അങ്ങ് എനിക്കൊരു വാക്ക് തരണം’
‘എന്നാല്‍ കഴിയുന്നതെല്ലാം ചെയ്യാം’
എങ്കില്‍…….അങ്ങെന്നെ വിവാഹം കഴിക്കുമെന്ന് വാക്കുതരണം. സമ്മതിച്ചിരിക്കുന്നു. രാജകുമാരന്‍ സമ്മതിച്ചപ്പോള്‍ തോഴി അവള്‍ക്കറിയാവുന്ന രഹസ്യം പറഞ്ഞു.
വഖാഫ എന്ന വിദൂരമായ ഒരു പട്ടണം. ജിന്നുകളും ഭൂതങ്ങളുമാണവിടെ അധിവസിക്കുന്നത്.അവിടെയുള്ള ഒരു ഭൂതം സനോബര്‍ രാജാവിനെ ഭയന്നുകൊണ്ട് ഇവിടുത്തെ രാജകുമാരിയെ അഭയം പ്രാപിച്ചിരിക്കയാണ്. രാജകുമാരി തന്റെ സിംഹാസനത്തിനു താഴെ അവനെ ഒളിപ്പിച്ചുവെച്ചിരിക്കുന്നു. കുമാരിയുടെ ചോദ്യത്തിന് മറുപടി ലഭിക്കണമെങ്കില്‍ ഒന്നുകില്‍ വഖാഫില്‍ പോകണം. അല്ലാത്തപക്ഷം ആ ഭൂതത്തോട് ചോദിക്കണം.
താന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത് അത്ര നിസ്സാരമായ കാര്യത്തിനല്ലെന്നോര്‍ത്തപ്പോള്‍ രാജകുമാരന്റെ ഹൃദയത്തില്‍ നൊമ്പരം കുമിഞ്ഞുകൂടി. എങ്കിലും അതിരറ്റ മനോധൈര്യത്തോടുകൂടിത്തന്നെ ഏതു പ്രതിസന്ധിയേയും തരണംചെയ്യാന്‍ അദ്ദേഹം ദൃഢനിശ്ചയം ചെയ്തു. കുമാരന്‍ തോഴിയോട് പറഞ്ഞുണീ എന്നോട് കാണിച്ച ഈ സൌഹൃദത്തിന് എങ്ങനെ നന്ദിപറയേണ്ടതെന്നറിയില്ല. ഞാന്‍ ഒരിക്കലും നിന്നെ മറക്കുകയോ കൈവെടിയുകയോ ചെയ്യുകയില്ല. അതുകൊണ്ട് ഈ നിമിഷം തന്നെ വഖാഫിലേക്ക് പുറപ്പെടുകയാണ്.
‘അങ്ങെന്താണീപറയുന്നത്? വളരെ ദുരിതപൂര്‍ണ്ണമാണങ്ങോട്ടുള്ള യാത്ര. തന്നെയുമല്ല അവിടേക്ക് പുറപ്പെട്ടുപോയവര്‍ ഒരാളുംതന്നെ ഇക്കാലമത്രയും തിരിച്ചുവന്നിട്ടില്ല! അതൊക്കെ ശരിയാണ് പക്ഷെ, എനിക്ക് പോയേ തീരൂ. എന്റെ ലക്ഷ്യം നിറവേറ്റിയേ തീരൂ. ലക്ഷ്യം നിറവേറ്റാനാണെങ്കില്‍ അവിടെ വരെ പോകണമെന്നെന്താണിത്ര നിര്‍ബന്ധം. രാജകുമാരിക്ക് നല്‍കുന്ന പാനീയത്തില്‍ അല്‍പം മയക്കുമരുന്നു കലര്‍ത്തിയാല്‍ പുലരുംവരെ അവരെക്കൊണ്ട് ഒരു ശല്യവും ഉണ്ടാവുകയില്ല. നമുക്ക് ആ ഭൂതത്തിനെ ബന്ധിച്ചിരിക്കുന്ന സ്ഥലത്ത് ചെന്ന് അവനോട് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കരുതൊ?
‘ഛെ, എന്തസംബന്ധമായ കാര്യമാണ് നീയിപ്പറയുന്നത്? ഒരാളെ വഞ്ചിക്കാനോ ബുദ്ധിമുട്ടിക്കാനോ ഞാനില്ല. ശരിയായ പാതയിലൂടെ മാത്രം സഞ്ചരിച്ച് ലക്ഷ്യം നിറവേറുന്നെങ്കില്‍ മാത്രമ്മതി. ഞാന്‍ പോയി വരട്ടെ. തോഴി കണ്ണീരോടെ കുമാരനെ യാത്രയാക്കി. രാജകുമാരന്‍ അരുവി നീന്തിക്കടന്ന് പഴയ കൃഷിക്കാരന്റെ വസതിയിലെത്തി. തന്റെ കുതിരയേയും മറ്റു വസ്തുക്കളും തിരിച്ചുവാങ്ങി. അതുവരെ ചെയ്ത ഉപകാരങ്ങള്‍ക്ക് നന്ദിപറഞ്ഞുകൊണ്ട് അശ്വരൂഢനായി ലക്ഷ്യമെന്തെന്നില്ലാതെ പാഞ്ഞുപോയി.
എത്ര ദൂരം സഞ്ചരിച്ചുവെന്ന് രാജകുമാരനറിഞ്ഞുകൂടാ. ഒരു കാര്യം തീര്‍ച്ചയാണ്. കുതിരയും താനും തളര്‍ന്നിരിക്കുന്നു. പോകേണ്ടുന്ന മാര്‍ഗ്ഗത്തെക്കുറിച്ച് ഒരു ഊഹവുമില്ലതാനും. ഓടിയോടി കാടിന്റെ ഉള്ളിലെത്തി. അനന്തമായ കൊടുംകാട്, നട്ടുച്ചക്കുപോലും സൂര്യകിരണങ്ങള്‍ എത്തിനോക്കാന്‍ മടിക്കുന്ന സ്ഥലം, ഹിംസ്രജന്തുക്കളുടെ ഗര്‍ജ്ജനങ്ങള്‍ എല്ലാം കൊണ്ടും ഭീതിദായകമായ അന്തരീക്ഷം. ഇനിയൊരു അടിപോലും മുന്നോട്ടുവെക്കാനാവുന്നില്ല. അത്രകണ്ട് തളര്‍ന്നിരിക്കുന്നു. എന്തുചെയ്യും. ആരോട് ചോദിക്കും. അങ്ങിനെ വിഷാദിച്ച് നില്‍ക്കുമ്പോള്‍ അല്‍പം അകലെനിന്നും ഒരു വൃദ്ധന്‍ നടന്നടുക്കുന്നത് കണ്ടു. രാജകുമാരന്‍ വൃദ്ധനെ സമീപിച്ചു. വിനയാന്വിതനായി ഇപ്രകാരം ചോദിച്ചു.
‘അല്ലയോ മഹാനുഭാവ, ഞാന്‍ മഹത്തായ ഒരു ലക്ഷ്യം വെച്ച് പുറപ്പെട്ടതാണ്. ഇപ്പോള്‍ ഈ കാടിന്റെ നടുവില്‍ വഴിതെറ്റി അലയുകയാണ്.’
‘ഞാനെന്തു സഹായിക്കണം? നിങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്?’
എനിക്ക് വഖാഫിലേക്കാണ് പോവേണ്ടത്. വഖാഫിലേക്കോ? എന്താ കുട്ടി നിനക്ക് ഭ്രാന്തുണ്ടോ? ജീവിതത്തില്‍ വല്ല നൈരാശ്യവും ബാധിച്ചിട്ടുണ്ടോ? പ്രാണനില്‍ നിനക്ക് തീരെ കൊതിയില്ലേ? ഈ ക്ഷണം ഇവിടെനിന്ന് നാട്ടിലേക്ക് മടങ്ങുന്നതാണ് നിനക്ക് നല്ലത്.
അങ്ങിനെ പറയരുത്. മഹത്തായ ഒരുദ്ദേശത്തിനു വേണ്ടിയാണ് ഞാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. അത് നിറവേറ്റാതെ പിന്തിരിയുന്ന പ്രശ്നമേയില്ല. അങ്ങെന്നെ സഹായിക്കണം. എനിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണം.
ചെറുപ്പക്കാരന്റെ നിശ്ചയദാര്‍ഡ്യവും വിനയവും ആ മഹാമനസ്കന്റെ ഹൃദയം അലിയിച്ചു. അദ്ദേഹം വളരെ ശാന്തസ്വരത്തില്‍ ഇപ്രകാരം പറഞ്ഞു.
അതുവഴി പോയവരാരും ഇന്നുവരെ തിരിച്ചുവന്നതായി ചരിത്രമില്ല. നിന്റെ ഗുണത്തിനുവേണ്ടിയാണ് ഞാന്‍ തിരിച്ചുപോകാന്‍ പറയുന്നത്. എന്നിട്ടും പിന്തിരിയാനുദ്ദേശമില്ലെങ്കില്‍ എനിക്കറിയുന്നത് ഞാന്‍ പറഞ്ഞുതരാം.
‘ഏഴാം കടലിനുമപ്പുറത്താണ് നീയുദ്ദേശിക്കുന്ന സ്ഥലം. ജിന്നുകളുടെ അധിവാസ സ്ഥലമാണവിടെ. ഇവിടെനിന്നും അല്‍പ്പം യാത്രചെയ്താല്‍ ഇടത്തോട്ടും വലത്തോട്ടും രണ്ട് വഴികള്‍ കാണും. അതില്‍ വലതു ഭാഗത്തിലൂടെ ഒരു രാപകല്‍ സഞ്ചരിച്ചാല്‍ വലിയൊരു ഖുബ്ബ കാണുമൃത്്്നംകൊണ്ടുള്ള ആ ഖുബ്ബയുടെ ചുറ്റും എഴുതിവെച്ചത് വായിച്ച് അതിന്നനുസരിച്ച് പ്രവര്‍ത്തിക്കുക. രാജകുമാരന്‍ വൃദ്ധനോട് നന്ദിയും യാത്രയും പറഞ്ഞ് അവിടെനിന്ന് തിരിച്ചു. ലക്ഷ്യവും തേടി.


