Watch Video

മുജീബ് ജൈഹൂനുമായിട്ട് ഇ-ചാനൽ ന്യൂസിന് വേണ്ടി സലാം വളാഞ്ചേരി നടത്തിയ ടിവി അഭിമുഖം.

Read English translation >

ജയ്ഹൂൻ; തുടക്കം

ജയ്ഹൂൻ എന്ന പദം ഒരു പാർസി പദമാണോ?

Jaihoon: പേർഷ്യൻ, അറബിക് സാഹിത്യങ്ങളിൽ അറിയപ്പെടുന്ന ഒരു നദിയുടെ പേരാണ് ജയ്ഹൂൻ. സെയ്ഹൂനും ജയ്ഹൂനും സ്വർഗ്ഗത്തിലെ നദികളാണെന്നും അഭിപ്രായമുണ്ട്. ഇഖ്ബാൽ തൻ്റെ കവിതയെ ജയ്ഹൂൻ നദിയുടെ ഒഴുക്കിനോടാണ് ഉപമിച്ചത്.

സൂഫിസം ആണല്ലോ താങ്കളുടെ എഴുത്തിന് എപ്പോഴും ഒരു വിഷയമായിട്ട് വരാറുള്ളത്?

അതെ, അതൊരു യാഥാർത്ഥ്യമാണ്. കോളേജ് കാലത്തുണ്ടായ ഒരു ഭ്രമം എന്ന് വേണമെങ്കിൽ പറയാം. അത് എഴുത്തിൻ്റെ കൂടെ സഞ്ചരിച്ചു.

മുജീബിൻ്റെ വായനക്കാർ കൂടുതൽ ആരാണ്?

എൻ്റെ അറിവിൽ വായനക്കാരെ ഞാൻ രണ്ട് വിഭാഗമായി തിരിക്കാറുണ്ട്. ഒന്ന് യൂറോപ്യൻ അമേരിക്കൻ ആസ്വാദകർ. അവർ നമുക്ക് ഒരു ഗണ്യാനുപാതമായിട്ടുണ്ട്. അവരാണാദ്യം ഉണ്ടായിരുന്നത്. അവരുമായി നല്ലൊരു ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. വളരെ വൈകാരികമായ പ്രതികരണം അവരിൽ നിന്നും കിട്ടിയിട്ടുണ്ട്. പിന്നെ നാട്ടിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം കൂടികൊണ്ടിരിക്കുന്ന സിബിഎസ്ഇ ജനറേഷൻ ഇംഗ്ലീഷിൽ പാട്ടുകളും മാസികകളും പത്രങ്ങളുമായിട്ടാണ് കൂടുതൽ അടുക്കുന്നത്. അപ്പോൾ എൻ്റെ വിഷയങ്ങളിൽ അവരും ആസ്വാദകറായിട്ട് കിട്ടിയിട്ടുണ്ട്.

ഷാർജ ഫാക്ടർ

ഷാർജയിൽ ആണ് മുജീബിൻ്റെ ഇപ്പോഴത്തെ തട്ടകം. ഷാർജയിലെ ജീവിതം എഴുത്തിലേക്ക് കൂടുതൽ അടുപ്പിച്ചിട്ടുണ്ടോ?

– ഒരുപാട് അടുപ്പിച്ചിട്ടുണ്ട്. ഷാർജയിൽ ആയിരുന്നില്ലെങ്കിൽ ഞാൻ ജയ്ഹൂൻ ആകുമായിരുന്നില്ല. ഷാർജയുടെ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ വ്യക്തിപരമായിട്ട് എഴുത്തിനേയും എഴുത്തുകാരെയും പ്രോൽസാഹിപ്പിക്കുന്ന വ്യക്തിയാണ്. അദ്ദേഹം സ്വയം ഒരു എഴുത്തുകാരനാണ്. കുടുംബ ജീവിതം പോലെ തന്നെ അദ്ദേഹം എഴുത്തിനു പ്രാധാന്യം കൊടുത്തിട്ടുണ്ട്. ഷാർജ എന്ന് പറയുന്നത് എഴുത്തുകാരുടെ ഒരു പറുദീസയാണ്. ബുക്ക് ഫെയർ മാത്രമല്ല, അനേകം സ്ഥാപനങ്ങൾ എഴുത്തുകാർക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. എൻ്റെ ഹിസ്റ്റോറിക്കൽ ഫിക്ഷൻ നോവലായ ‘The Cool Breeze from Hind’ പുസ്തകത്തിൽ ഷാർജയെ കുറിച്ചുള്ള ഒരുപാട് പരാമർശങ്ങളുണ്ട്.

അറബി ലോകത്തെ സാഹിത്യം

അറബ് സാഹിത്യവുമായി എങ്ങനെയാണ്? സമകാലിക യുഗത്തിൽ അറബി സാഹിത്യകാരന്മാർ സ്വാധീനം ചെലുത്തുന്നുണ്ടോ?

തീർച്ചയായും ഉണ്ട്. ഇപ്പോൾ അടുത്ത കാലത്ത് അന്താരാഷ്ട്ര പ്രൈസ് കിട്ടിയത് ഒമാനിലുള്ള വനിതാ എഴുത്തുകാരിക്കാണ്. അതുപോലെ ഷെയ്ഖ് സുൽത്താൻ്റെ മകൾ ഒരു അന്താരാഷ്ട്ര പ്രസാധക ലോകത്തെ താരമാണ്. അവരും എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്നവരാണ്. അറബ് ലോകത്ത് ഇനിയും എഴുത്ത് വളരാനുണ്ട്. ഒരുപാട് സാഹിത്യ പ്രേമികൾ ഉള്ളത് ശരിയാണ്. പക്ഷെ അവിടുത്തെ അഭിപ്രായ സ്വാതന്ത്ര്യം ഇപ്പോഴും അതിൻ്റെ ശൈശവ പ്രായത്തിലാണ്.

ഷാർജ ബുക്ക് ഫെയർ

ഷാർജ ഇൻറർനാഷണൽ ബുക്ക് ഫെയറിൽ ചില മലയാളികളുടെ ഗ്രന്ഥങ്ങൾ കണ്ടിട്ടുണ്ട്. മുജീബിൻ്റെ പുസ്തകങ്ങൾ എപ്പോഴെങ്കിലും പ്രകാശനം ചെയ്തിട്ടുണ്ടോ?

ഏതൊരു മലയാളിയുടേയും സ്വപ്നമാണത്. അള്ളാഹുവിൻ്റെ സഹായം കൊണ്ട് എൻ്റെ മൂന്നു പുസ്തകങ്ങൾ ഷാർജ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്തിട്ടുണ്ട്. വീണ്ടും എഴുതാൻ അത് നമുക്ക് വലിയൊരു ഊർജ്ജമാണ്.

JAIHOON.COM

JAIHOON.COM ഇൻറർനെറ്റിൻ്റെ തുടക്കത്തിൽ തന്നെ കേൾക്കുന്ന ഒരു പേരാണ്. പ്രമുഖരുടെ പ്രഭാഷണങ്ങളും ജീവിതവും മുജീബ് പരിചയപ്പെടുത്താറുണ്ടായിരുന്നു. എന്താണ് ആ മേഖലയിലേക്ക് തിരിയാൻ കാരണം?

– ഞാൻ ഇൻറർനെറ്റ് ഒരു മാധ്യമമായിട്ടാണ് കാണുന്നത്. ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ എനിക്ക് എൻ്റെ രാജ്യത്തോട് അമിതമായ സ്നേഹമുണ്ട്. ആ സ്നേഹം ലോക മാധ്യമങ്ങളിലൂടെ എനിക്ക് നൽകാൻ സാധിച്ചത് വലിയ ഭാഗ്യമായി കോളേജ് കാലത്ത് തോന്നിയിരുന്നു.

Jaihoon.comമിൽ കാലാനുസൃതമായി മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ?

– തീർച്ചയായും. യാഥാർത്ഥ്യത്തെ ജനങ്ങളിൽ എത്തിക്കാൻ ഏറ്റവും പുതിയ മാർഗ്ഗങ്ങൾ അവലംബിച്ചേ പറ്റു. അതുകൊണ്ട് JAIHOON.COM-ൻ്റെ ഡിസൈനിലും ഗ്രാഫിക്സിലുമെല്ലാം സമയാനുസൃതമായി മാറ്റങ്ങൾ വരുത്താറുണ്ട്. 20 വർഷമായി ഞാൻ കൈ വിടാത്ത ഒരു ഹോബിയാണ് JAIHOON.COM.

പുസ്തകവും ഓൺലൈൻ വായനയും

ഇൻറർനെറ്റ് മേഖലയിൽ വായനക്കുള്ള അവസരം വന്നതോടെ പ്രിന്റ് മീഡിയക്ക് വലിയ തോതിലുള്ള ഇടിവ് സംഭവിച്ചു എന്ന് പറയുന്നുണ്ട്. വായനക്കാർ കൂടുതൽ പുസ്തകങ്ങൾ വഴിയാണോ ഇൻറർനെറ്റ് വഴിയാണോ മുജീബിനെ വായിക്കുന്നത്?

ഇന്നത്തെ സാഹിത്യം മിക്കതും ഇൻറർനെറ്റിൽ ചുരുങ്ങിയിരിക്കുകയാണ്. എങ്കിലും പുസ്തകങ്ങളുടെ ആ ഇടം ഇല്ലാതാവുന്നില്ല. കുറച്ചു ദിവസം കൊണ്ട് സോഷ്യൽ മീഡിയയിലെ വിഷയങ്ങൾ ജനങ്ങളുടെ മനസ്സിൽ നിന്നും മാറിപ്പോകും. പക്ഷെ ഒരു ശാശ്വത വായനാനുഭവത്തിന്
എപ്പോഴും ആശ്രയിക്കുന്നത് പുസ്തകത്തെയാണ്. പുസ്തകം തന്നെയാണ് മനുഷ്യൻ്റെ യഥാർത്ഥ സാഹിത്യ കൂട്ടുകാരൻ.

Slogans of the Sage

ശിഹാബ് തങ്ങളെ കുറിച്ച് ഇംഗ്ലീഷിലുള്ള പുസ്തകത്തിൽ അദ്ദേഹത്തിൻ്റെ ജീവിതവുമായി ബന്ധപ്പെട്ട് എഴുതിയിട്ടുണ്ട്. എന്തായിരുന്നു ആ അനുഭവം?

“Slogans of the Sage” എന്നായിരുന്നു ആ പുസ്തകത്തിൻ്റെ പേര്. ഇംഗ്ലീഷിൽ ആദ്യമായാണ് തങ്ങളെ കുറിച്ച് പുസ്തകം ഇറങ്ങുന്നത്. ചില പ്രത്യേകതകൾ അതിൽ ഉണ്ട്. ഒന്നാമതായി അതൊരു കോഫി ടേബിൾ ബുക്കാണ്. സ്വഭാവത്തിൽ തന്നെ വ്യത്യാസമുണ്ട്. രണ്ടാമതായി, ശിഹാബ് തങ്ങളെ കുറിച്ചുള്ള വാക്കുകൾക്കു പുറമേ ചിത്രങ്ങൾ കൂടിച്ചേരുന്നു. ആ പുസ്തകത്തിന് അതിമനോഹരമായ അംഗീകാരം ലഭിച്ചു. അതെൻ്റെ കഴിവ് കൊണ്ടു മാത്രമാണെന്ന് തോന്നുന്നില്ല. അതൊരുപാട് വലിയ നേതാക്കൾക്ക് കൈമാറാൻ സാധിച്ചിട്ടുണ്ട്.

തങ്ങളെ കുറിച്ച് മലയാളത്തിലേക്ക് മുജീബിനു തന്നെ എഴുതാവുന്നതല്ലേ? അതിനു സാധ്യതയുണ്ടോ?

റോസാപ്പൂവിനെ കുറിച്ച് നമ്മൾ ഉദ്യാനത്തോട് പറയുന്നതിൽ അർത്ഥമില്ല. ‍‍‍ഞാൻ ആലോചിക്കുന്നുണ്ട്. എൻ്റെ അഭിപ്രായത്തിൽ മലയാളികൾ പോലും തങ്ങളെ മുഴുവൻ മനസ്സിലാക്കിയിട്ടില്ല. തങ്ങളുടെ മഹത്വം ഒരു മറയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത് ഒരു മതിൽ പോലെയാണ് പ്രവർത്തിച്ചിട്ടുള്ളത്. ആ മതിൽ പൊളിച്ച് വേണം തങ്ങളെ മനസ്സിലാക്കാൻ.

JAIHOON.TV

JAIHOON.TVയുടെ രീതി എന്താണ്? ഭാരതവുമായി ബന്ധപ്പെട്ട വിഷയങ്ങളെ പരിചയപ്പെടുത്തുക എന്നത് മാത്രമാണോ?

JAIHOON.TVയിൽ സമൂഹത്തിൽ ചോദിക്കേണ്ട ചില ചോദ്യങ്ങളെ ഉയർത്തി കാട്ടുന്നുണ്ട്. സ്ത്രീ സംബന്ധമായിട്ടുള്ള ഒരുപാട് പ്രത്യേക സാഹചര്യങ്ങളും ചോദ്യങ്ങളും വിഷയങ്ങളുമുണ്ട്.

പരിഷ്‌ക്കരണ ചോദ്യങ്ങൾ

എഴുത്തിൽ സജീവമായതു പോലെ തന്നെ ഈ അടുത്ത് പ്രഭാഷണത്തിലും മുജീബിൻ്റെ സാന്നിധ്യമുണ്ട്. എന്താണതിൻ്റെ അനുഭവം?

– എനിക്ക് ക്യാമ്പസുകളുമായിട്ട് പ്രത്യേക അടുപ്പമുണ്ട്. കാരണം നാളത്തെ എഴുത്തുകാരും ചിന്തകരും നേതാക്കളും ക്യാമ്പസുകളിൽ നിന്നാണ് വരാൻ പോകുന്നത്. ചില ചോദ്യങ്ങൾ അവരുടെ മനസ്സിൽ ഞാൻ പാകാറുണ്ട്. ഉത്തരങ്ങൾ അവരാണ് കണ്ടെത്തേണ്ടത്. ചോദ്യങ്ങൾ ഉയർത്താൻ സാധിച്ചാൽ എൻ്റെ സമ്പര്‍ക്കം വിജയിച്ചു എന്നാണ് വിശ്വാസം. രാഷ്ട്രീയ ചോദ്യങ്ങൾ മാത്രം പോരാ നമുക്ക്. സമൂഹപരമായിട്ടും മതപരമായിട്ടുമുള്ള ചോദ്യങ്ങൾ ഉയർത്തേണ്ട ആവശ്യമുണ്ട്. സമൂഹ വ്യവസ്ഥയെ തകിടം മറിക്കുക എന്നല്ല ഉദ്ദേശിക്കുന്നത്. പക്ഷെ സമൂഹ നന്മയ്ക്ക് വേണ്ടിയുള്ള ചോദ്യങ്ങളാണ് വേണ്ടത്.

യുവത്വവും സാങ്കേതികവിദ്യയും

ക്യാമ്പസുകളിലൂടെയുള്ള യാത്രയിൽ എങ്ങനെയാണ് പുതുതലമുറയെ മുജീബ് നിരീക്ഷിച്ചിട്ടുള്ളത്? അവരിൽ പ്രതീക്ഷയുണ്ടോ?

– തീർച്ചയായും ഉണ്ട്. പ്രതീക്ഷയില്ലെങ്കിൽ നമ്മളാരും മെനക്കെടേണ്ട ആവശ്യമില്ലല്ലോ.

ബ്രാൻഡ് ബാധ

കുട്ടികൾ സാമൂഹിക മാധ്യമങ്ങളുടെ അടിമകളായി പോകുന്നത് ആശങ്ക ജനിപ്പിക്കുന്നുണ്ടോ?

ആശങ്ക കുട്ടികളിൽ മാത്രമല്ല, വീട്ടമ്മമാരിലും പ്രായമുള്ളവരിലുമുണ്ട്.

കാലത്തിൻ്റെ പ്രശ്നമാണ്. സോഷ്യൽ മീഡിയയെ ഫലപ്രദമായ വിധത്തിൽ പരിവർത്തിപ്പിക്കുക എന്നതിനു വലിയ ഒരു ഉദാഹരണം തന്നെയാണ് ജയ്ഹൂൻ.

12. പെർസർവിം ഐടന്റിറ്റി

പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്?

നമ്മുടെ പൈതൃകത്തിലേക്ക് തിരിച്ചു വരണം.നമ്മുടെ ഊർജ്ജം സ്വന്തം പൈതൃകത്തിൽ നിന്നായിരിക്കണം. അന്യസംസ്കാരങ്ങളും കാഴ്ചപ്പാടും പലപ്പോഴും മനുഷ്യനെ നശിപ്പിക്കുകയാണ്. ആഗോളവത്കരണം കേൾക്കാൻ സുഖമുള്ള സംഭവമാണ്. പക്ഷെ എല്ലാവർക്കും അവരവരുടെ മേൽവിലാസം വേണം. നമ്മുടെ കേരളീയ തനിമ, നമ്മുടെ ഭാരതീയ മൂല്യങ്ങൾ വളരെ പ്രധാനമാണ്. അത് തന്നെയാണ് നമ്മുടെ ഊർജ്ജവും. ഐഡന്റിറ്റിയും ഒറിജിനലിറ്റിയും സ്വത്വത്തിനു കാതലാണ്. ഇവ രണ്ടും മനുഷ്യൻ മരണം വരെ ദൈവീക മൂല്യങ്ങളിയി സംരക്ഷിക്കണം.