നിലാവകള്‍ പെയ്‌തിറിങ്ങിയ രാവില്‍
ഞാന്‍ നടക്കുവാന്‍ ഇറങ്ങിത്തിരിച്ചു
മുകളില്‍ താരങ്ങള്‍ മിന്നിത്തിളങ്ങവേ
അകമില്‍ എന്‍ മനം പിറുപിറുത്തു.
“നോക്കൂ, എ നക്ഷത്രവ്യൂഹങ്ങളെ, ഹേ! തിരുവങ്കനാം മനുഷ്യാ
കാണൂ, അമ്പിളിക്കപ്പുറം അവ പൊഴിക്കുമാ പൊലിവും പകിട്ടും
എന്നിട്ടും നീ ഗ്രഹിച്ചില്ലയോ ഈ ചേര്‍ച്ച തന്‍ ഉള്‍ രഹസ്യം
ലജ്ജാവഹം തന്നെ കഷ്ടം! നിന്നില്‍ ദൈവാനുകമ്പ പതിഞ്ഞിടട്ടേ”
ഞാന്‍ മറുത്തൊരക്ഷരം ഉരിയാടിയില്ല, കാരണം
വാളില്ലാതെ എന്തു അങ്കം കുറിക്കുവാന്‍?
അഭിശപ്തനാം പിശാചൊരുത്തന്‍ അക്കനി വെറുതെ നല്‍കിടുമ്പോള്‍
അവനടിപ്പെട്ടുപോയവര്‍ക്കാ നിരോധിത മരം തിരിച്ചറിയാനൊക്കുമോ?
ദൈവദാസരെ അവന്‍ ചങ്ങലക്കിട്ട്‌ താഴിട്ട്‌ പൂട്ടിയിരിക്കുന്നു
അതെ, സ്വന്തം മണ്ണില്‍ അവരിപ്പോള്‍ വെറും ബന്ധിതര്‍…
അനര്‍ത്ഥങ്ങള്‍ തെരുവോരങ്ങളില്‍ നഗ്നനൃത്തം ചവിട്ടവേ
അധികാരികള്‍ നിര്‍ലജ്ജം അതിന്‌ താളം പിടിക്കുന്നു
ഹാ കഷ്ടം! അരക്കഴഞ്ചെങ്കിലും നാണം ഇരിപ്പവര്‍
മരവിച്ചുറഞ്ഞ കരിമ്പടങ്ങളില്‍ മുഖമമര്‍ത്തി കുനിഞ്ഞിരിക്കുന്നു
അവന്‍ തന്‍ ദാസഹൃത്തുകള്‍ ഇന്ന്‌ ഛിന്നഭിന്നം
അപ്പത്തെയോര്‍ത്ത്‌ ഖിന്നമാം മനസ്സുകള്‍ കോലാഹലമയം
അവരില്‍ ഗുണമേന്മകള്‍ ഇനി എന്തു ശേഷിച്ചിരിപ്പിലും
അഭിശപ്ത അവരുടെ പ്രവൃത്തിസമയം മോഷ്ടിച്ചെടുക്കുന്നു.
തമ്പുരാന്‍ മഹോന്നതന്‍ തന്റെ ദാസരെ പടച്ചു
തന്നെ മാത്രം വണങ്ങാനും തനിക്കയ്‌ നമിച്ചിടനും
എന്നാല്‍ പിശാച്‌ അവരുടെ ജീവിതം സ്വേഛാനുസൃതം ചിട്ടപ്പെടുത്തി
അവര്‍ക്കതിനായ്‌ യഥേഷ്ടം ബില്ലും പിന്നെ ടിപ്പും അവന്‍ ഒടുക്കി.
അത്തരമൊരു മാത്രയില്‍
എന്‍ ഹൃദയമേ, ആത്മ മിത്രങ്ങളെ ഞാന്‍ എങ്ങു തിരഞ്ഞിടും
വേദനയാല്‍ കേഴുന്നു ഞാന്‍, മമ ജീവിതത്തില്‍ ആഹ്ലാദം കുഴഞ്ഞിടുമ്പോഴും
പുഞ്ചിരി തൂകുന്നു ഞാന്‍, അതൊരു ധര്‍മ്മമായി ഭവിച്ചിടാന്‍ വേണ്ടി മാത്രം
കാരണം അതല്ലൊ തിരുനബിചര്യ തന്‍ പ്രമാണം.
നന്മകള്‍ വെറുമൊരു കൈക്കുടന്ന മാത്രമായ്‌ മാറിടുമ്പോല്‍
അത്രമേല്‍ ആഹ്ലാദജനകമായ മട്ടെന്തുണ്ട്‌ ചുട്ടില്‍…?
സൃഷ്ടാവിനോടുള്ള തീവ്രാനുരാഗത്തില്‍
കല്‍ക്കരി കണക്കെ എന്നെ ദഹിപ്പിച്ചിടും വിധമൊരു
ആത്മാവിനായി കിഴക്കും പടിഞ്ഞാറുമാകെ
തെരഞ്ഞു തെരഞ്ഞു നടന്നു ഞാന്‍ തോറ്റുപോയ്‌
പറയൂ…, ഒരു താരകം കൊണ്ടെന്തു കാര്യം
താരപഥത്തില്‍ നിന്നത്‌ ഏറെ വിദൂരമെങ്കില്‍…?
ഒരു അസ്‌ത്രം കണക്കെ കാലത്തെ ഞാന്‍ തുളച്ചു കേറാം
പക്ഷെ, ആരുണ്ട്‌ എന്നെയെടുത്തൊരു വില്ലില്‍ കുലച്ചിടാന്‍?
സുന്ദരമാം ഇന്ത്യ തന്നില്‍ വിളഞ്ഞൊരു
ചന്ദനക്കഷ്ണമാണിന്നു ഞാന്‍- പക്ഷെ
ഹിജാസിന്‍ നറുപരിമളം പരത്തിടാന്‍ വേണ്ടൊരു
സുരഭില സുഖന്ധിയാം ഇളം കാറ്റിതെങ്ങുപോയ്‌…?
ഞാന്‍ മറുത്തൊരക്ഷരം ഉരിയാടിയില്ല, കാരണം
വാളില്ലാതെ എന്തു അങ്കം കുറിക്കുവാന്‍?

Translated by Alavi Al Hudawi.