നജീബ്‌ കാന്തപുരം, ചന്ദൃക വാരാന്തപ്പതിപ്പ്‌ FEB. 4 2001
പ്രവാസം വേരുകള്‍ നഷ്ടപ്പെടുന്നവന്റെ വിലാപമാണ്‌. ഭൂതകാലത്തിന്റെ സ്മൃതി പ്രവാഹങ്ങളില്‍ സ്വന്തം മന്നിനെക്കുറിച്ചുള്ള വിചാരങ്ങള്‍ അവന്റെ മനസ്സില്‍ എപ്പോഴും വേലിയേറ്റങ്ങളുണ്ടാക്കുന്നു. കണ്ണിയറ്റു പോയ ബന്ധങ്ങളുടെ വേദന അവനെ അസ്വസ്ഥമാക്കുന്നു. സുഖശീതളമായ ജീവിതസമൃദ്ധിയും പ്രവാസിയുടെ നെഞ്ചിനുള്ളില്‍ ഒരു കിളി കരയുന്നു. ആ കരച്ചിലുകള്‍ ഏറ്റുവാങ്ങുന്ന സര്‍ഗധനരായ വ്യക്തികള്‍ സഹജേവികള്‍ക്കു കൂടെ അത്‌ കൈമാറുന്നു. വിവര സാങ്കേതിക വിദ്യയുടെ വികാസം അതിശയിപ്പിക്കുന്ന പുതിയ കാലത്ത്‌ നാമുടെ വിചാരങ്ങളിലേക്ക്‌ ഓര്‍മ്മയുടെ മഴത്തുള്ളികളായി പെയ്തുനിറയുകയാണ്‌ ഷാര്‍ജയിലെ മൊയ്തുണ്ണി ഹാജിയുടെ പുത്രന്‍ മുജീബ്‌ റഹ്‌മാന്‍. ഇന്റര്‍നെറ്റില്‍ മുജീബ്‌ രൂപ കല്‍പ്പന ചെയ്ത ‘എന്റെ പ്രിയനാട്‌’ (മേരാവഥന്‍) ഈ-ഡോക്യുമെന്ററി ആയിരങ്ങളെ ആകര്‍ഷിക്കുകയാണ്‌.
* * *
കാലം അത്ഭുതകരമാണ്‌. കണ്ണിമതുറക്കുമ്പോഴേക്കും പ്രവചനാതീതമായ മാറ്റങ്ങളാണുണ്ടാകുന്നത്‌. വേഗതയുടെ പുതിയ കാലത്ത്‌ ആര്‍ക്കാണ്‌ ഇതൊക്കെ ഓര്‍ത്തുവെക്കാന്‍ നേരം? ഇവിടെ ഭൂതകാലത്തിലേക്കുള്ള ബന്ധങ്ങളുടെ കണ്ണിയറ്റു പോകുന്നു. ചരിത്രത്തിന്റെ നിറവസന്തങ്ങളിലേക്കുള്ള ജാലകങ്ങളടഞ്ഞു പോകുന്നു. ജാഗ്രതയില്ലാത്ത ഇളം തലമുറക്കാര്‍ ഗതകാലതിന്റെ നെഞ്ചില്‍ ചവിട്ടി മുന്നേറുമ്പോള്‍ കാലിനടിയിലെ മണ്ണ്‌ മാഞ്ഞു പോകുന്നു. ഈ മറവിക്ക്‌ നേരെയുള്ള പ്രതിഷേധമാണ്‌ മുജീബ്‌ റഹ്‌മാന്റെ “മേരാവഥന്‍”.
ആധിപത്യത്തിനു വേണ്ടിയുള്ള ഒടുങ്ങാത്ത മത്സരങ്ങള്‍ ഇപ്പോഴും തുടരുക തന്നെയാണ്‌. ബലഹീനത മുതലെടുത്ത്‌ അശക്തരുടെ മേല്‍ അധിനിവേശം നടത്തുന്ന സംസ്കാരിക ഫാസിസത്തിനെതിരെ ശ്രദ്ധേയമായ ഈ ഡോക്യുമെന്റ്രിയിലൂടെ ഒരു മൂന്നാം കണ്ണ്‌ തുറക്കുന്നു.
ജന്മനാടിന്റെ വിഭവ സമൃദ്ധിയിലേക്ക്‌ കപ്പല്‍ യാത്രകള്‍ നടത്തിയ അറബികളുമായുള്ള ബന്ധം കേരളത്തിന്റെ സംസ്കാരിക രംഗത്തുണ്ടാക്കിയ അഭൂതപൂര്‍വ്വമായ പരിണാമങ്ങള്‍ മുജീബ്‌ വരച്ചു കാട്ടുന്നു. “മേരാവഥന്‍” എന്ന പ്രധാന ശീര്‍ഷകം നലകിയതിന്‌ പിന്നില്‍ ദാര്‍ശനിക കവി ഇഖ്ബാലിന്റെ സ്വാധീനമാണ്‌ വ്യക്തമാവുന്നത്‌. ഇഖ്ബാലിയന്‍ ചിന്തകളില്‍ ആകൃഷ്ടനായ യുവാവിന്റെ നിരന്തരമായ അന്വേഷണങ്ങളും യാത്രകളും അത്‌ നല്‍കിയ തിരിച്ചറിവുകളുമാണ്‌ ഈ ബൃഹദ്‌ സംരംഭത്തിന്‌ പിന്നിലുള്ളത്‌. മലപ്പുറം ജില്ലയിലെ എടപ്പാളില്‍ നിന്ന്‌ നേരെത്തെ ഷാര്‍ജയില്‍ കുടിയേറുകയും അവിടെ പഠനം പൂര്‍ത്തിയാക്കുകയും ചെയ്ത മുജീബ്‌ കേരളം മുഴുവന്‍ സഞ്ചരിച്ച്‌ പ്രധാന ചരിത്ര സ്മാരകങ്ങളുടെ പിന്നാമ്പുറങ്ങളിലിറങ്ങിയാണ്‌ “മേരാവഥന്‍” പൂര്‍ത്തിയാക്കിയത്‌.
വിരസമായ വിവരണങ്ങളൊഴിവാക്കി ഇന്റര്‍നെറ്റിന്റെ അപൂര്‍വ്വ സാധ്യതകള്‍ ഉപയോകപ്പെടുത്തിയാണ്‌ ഇ-ഡോക്യുമെന്ററി തയ്യാറാക്കിയിട്ടുള്ളത്‌. ദൃശ്യവല്‍ക്കരിച്ച ചരിത്ര സത്യങ്ങളിളൂടെ പുതിയ തലമുറക്ക്‌ നേരറിയാന്‍ കഴിയുന്നു. നേരത്തേ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ ജീവിതം ആസ്പദമാകി നിര്‍മ്മിച്ച ‘വിസ്മയങ്ങളുടെ ശിഹാബ്‌” ഡോക്യുമെന്ററി ഇന്റര്‍നെറ്റില്‍ കൊണ്ടു വന്നതും പ്രമുഖ പണ്ഡിതന്‍ അബ്ദുസ്സമദ്‌ സമദാനിയുടെ പ്രഭാഷണങ്ങളും ചിന്തകളും ഇന്റര്‍നെറ്റിലെത്തിച്ചതും മുജീബ്‌ തന്നെയായിരുന്നു. ഈ പരിചയമാണ്‌ കാലങ്ങളുടെ പ്രയത്നത്തിലൂടെ ചരിത്രത്തിന്റെ ഇരുള്‍ വീണ വഴികളിലേക്ക്‌ ജാലകം തുറക്കാന്‍ മുജീബിനെ പ്രേരിപ്പിച്ചത്‌.
ചരിത്രത്തെ മലിനമാക്കാനും ചില വസ്തുതകള്‍ മറച്ചുവെക്കാനും നടക്കുന്ന നിഗൂഡമായ നീക്കങ്ങള്‍ക്കെതിരെ നിഷ്‌പക്ഷത പുലര്‍ത്തുന്ന ഒരു പ്രവാസിയുടെ രോഷം ഈ ഡോക്യുമെന്റ്രിയില്‍ നമുക്ക്‌ വായിച്ചെടുക്കാനാവുന്നു. സാംസ്കാരിക വൈവിദ്യത്തിന്റെ വര്‍ണ്ണ രാജിയാണ്‌ ഇന്ത്യയെ മനോഹരമാകുന്നത്‌. എവിടെ നിന്നുള്ള ഇളം കാറ്റാണോ അറേബ്യന്‍ നായകന്റെ മനസ്സില്‍ കുളിരു പകര്‍ന്നത്‌ അറ്റാണ്‌ എന്റെ മതൃഭൂമിയെന്ന്‌ ഇഖ്ബാല്‍ പാടിയ ഭാരതത്തിന്‌ ഒരു നിറം മാത്രം നല്‍കി കാവിവല്‍ക്കരിക്കാനുള്ള നീക്കത്തെ മുജീബ്‌ തന്റെ സൃഷ്ടിയില്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്‌. ഭൂതകാലത്തിനു നേരെ വാതിലുകള്‍ കൊട്ടിയടക്കുന്നവറോട്‌ ചരിത്ര സത്യങ്ങളുടെ ദൃഷ്യവല്‍ക്കരണം കൊണ്ട്‌ മറുപടി പറയുകയാണിവിടെ.
പാണക്കാട്‌ സയ്യിദ്‌ കുടുംബത്തിലെ അനുഗ്രഹീതമായ വേരുകളിലേക്ക്‌ മുജീബ്‌ നമ്മെ കൊണ്ടൂപോവുന്നുണ്ട്‌. മഹത്തായ ഈ പൈതൃകത്തിന്റെ കാലവൃക്ഷം ‘മേരാവത്വന്‍’ഇല്‍ ചില്ല വിരിച്ചു നില്‍ക്കുന്നു. പാണക്കാട്‌ പൂക്കോയ തങ്ങളുടെയും സയ്യിദ്‌ ശിഹാബ്‌ തങ്ങളുടെയും ജീവിത വിവരങ്ങള്‍ക്കൊപ്പം തങ്ങളുടെ സഹോദരന്മാരും പുത്രന്മാരായ സയ്യിദ്‌ ബഷീറലി ശിഹാബ്‌ തങ്ങളും മുനവ്വറലി ശിഹാബ്‌ തങ്ങളും സൈറ്റില്‍ കടന്നു വരുന്നുണ്ട്‌. ള്‍ള്‍ളൃദയമസസഷണസശ/ള്‍ദര്‍ദഷ എന്ന വിലാസത്തില്‍ മുജീബ്‌ തയ്യാറാക്കിയ ഡോക്യുമെന്ററി ഇന്റര്‍നെറ്റില്‍ കാണാനാകും.
ഉമര്‍ ഖാളിയുടെയും സൈനുദ്ദീന്‍ മഖ്‌ദൂമിന്റേയും സ്നേഹ ചിന്തകള്‍ അനുഗ്രഹിച്ച നാമുടെ നാട്‌ ഒരിക്കലും മതദ്വേഷത്തിന്റെ സംഘര്‍ഷ ഭൂമിയായിക്കൂടെന്ന സന്ദേശമാണ്‌ മുജീബ്‌ തന്റെ സഹജീവികള്‍ക്ക്‌ കൈമാറുന്നത്‌. രാപാടികള്‍ പാടിയുറക്കുന്ന പൂന്തോട്ടമാണ്‌ കവികള്‍ സ്വപ്നം കണ്ടത്‌. കാവിയുടുപ്പിന്റെ പരിശുദ്ധി മറയാകി രക്തപ്പുഴ ഒഴുക്കുന്നതിലെ മൌഡ്യം ‘മേരാവത്വന്‍’ നമ്മോട്‌ പറയുന്നു. ഈ വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുന്ന ആരും നിരാശരാവാത്തതും എത്‌ എന്റെയും ഹൃദയവികാരമാണെന്ന്‌ ഒരോരുത്തര്‍ക്കും തോന്നുന്നതും അവതരണത്തിന്റെ പുതുമയാര്‍ന്ന ശെയിലി കൊണ്ടാണ്‌. ഇടക്കിടെ മുജീബ്‌ ‘മേരാവത്വന്‍’ അപ്‌ഗ്രേട്‌ ചെതു വരുന്നതിനാല്‍ പുതുമ നിലനിര്‍ത്തി കൊണ്ടിരിക്കാന്‍ കഴിയുന്നു.
രാജ്യസ്നേഹം കുത്തകയാക്കി സംസാരിക്കുന്നവറുടെ അധികാര സ്വരമുയരുമ്പോള്‍ രാജ്യത്തിനു വേണ്ടി സ്വയം സമര്‍പ്പിച്ച ഒരു സമുദായത്തിന്റെ അംഗങ്ങള്‍ അനുഭവിക്കുന്ന ദാര്‍ശനിക വ്യഥമാണ്‌ ‘മേരാവത്വന്‍’ കൈമാറുന്ന പ്രധാന സന്ദേശം. ഇഖ്ബാലിയന്‍ കവിതകളുടെ മനോഹരമായ കാവ്യ സൌന്ദര്യത്തിലൂടെ മുജീബ്‌ ഈ ഡോക്യുമെന്ററിക്ക്‌ മികവ്‌ പകരുന്നു. ഇടുങ്ങിയ ദേഷീയ വികാര രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക്‌ വേണ്ടി ദുരുപയോഗം ചെയ്യപ്പെടുന്ന സമകാലിക ഇന്ത്യന്‍ അവസ്ഥയില്‍ നിന്ന്‌ ഇക്ക്ബാലിന്റെ സ്വപ്നത്തിലെ ഇന്ത്യയിലേക്കുള്ള ദൂരമളക്കുകയാണ്‌ ഈ യുവാവ്‌. മാനുഷിക മൂല്യങ്ങള്‍ അവമതിക്കപ്പെടുന്ന ഒരു രാഷ്ട്രത്തിന്റെ ദുരവസ്ഥ രാജ്യത്തിന്‌ ഒരിക്കലുമുണ്ടായിക്കൂടെന്ന ശാഠ്യം കൂടെ നമുക്ക്‌ അവശേഷിക്കുകയാണിവിടെ.
സ്വന്തം വേരുകളിലൂടെ സംസ്കാരങ്ങളുടെ സങ്കലന ഭൂമികയില്‍ സ്വത്വം തെരയുന്ന ഒരു ആത്മാവ്‌ ഈ സൃഷ്ടിയില്‍ വ്യക്തമായി തെളിയുന്നു. കാലത്തിന്റെ കൊടുങ്കാറ്റില്‍ പിഴുതെറിയപ്പെടാന്‍ പാടില്ലാത്ത സാംസ്കാരിക സമന്വയത്തിന്‌ നേരെ ചില ആള്‍ക്കൂട്ടങ്ങള്‍ ഉയര്‍ത്തുന്ന ഷബ്ദഘോഷം മുജീബിനെ അസ്വസ്ഥമാക്കുകയാണ്‌. കേരളത്തിന്റെ ശാന്തമായ അവസ്ഥക്ക്‌ നേതൃത്വം നല്‍കുന്ന പാണക്കാട്‌ സയ്യിദ്‌ കുടുംബത്തിന്റെ അഭൂതപൂര്‍വ്വമായ സംഭാവനകള്‍ ഒരു ചരിത്ര വിസ്മയമായി നമ്മെ അനുഭവിപ്പിക്കാനും ഇതുവഴി കഴിയുന്നു. ഭൂതകാലത്തില്‍ അപമാനിതരാകുന്ന ഒരു സമൂഹത്തിനും മൊചനമില്ലെന്നതാണ്‌ വസ്തുത. എന്നാല്‍ ഇന്നലകളുടെ ചങ്ങലക്കെട്ടുകള്‍ നമ്മുടെ പാദങ്ങളെ വരിഞ്ഞു മുക്കാനും പാടില്ല. ഉള്‍ക്കാമ്പു നിറഞ്ഞൊരു ദര്‍ശനത്തിന്‌ സാര്‍വ്വ ദേശീയമായ മാനം നല്‍കുകയാണ്‌ പുതിയ തലമുറയുടെ ബാധ്യത. അതിന്‌ കളങ്കമില്ലാത്ത ആത്മാര്‍ഥതയോടെയുള്ള ഒരു ചുവട്‌ വെപ്പ്‌ ഇവിടെ സാധ്യമായിരിക്കുന്നു. ആര്‍ക്കും വേരുകള്‍ മുറിച്ചു മാറ്റാനാവില്ല. ഭൂതകാലം നല്‍കിയ സ്വത്വത്തില്‍ നിന്ന്‌ പിന്തിരിഞ്ഞോടാനുമാവില്ല. അതില്‍ അഭിമാനിക്കുന്ന ഒരു തലമുറ വളര്‍ന്നു വരുന്നുവെന്നത്‌ നമുക്ക്‌ ഏറെ ആനന്ദദായകമാണ്‌.
ഇന്റര്‍നെറ്റിലൂടെ ദൃശ്യവല്‍ക്കരിച്ച ഈ ബൃഹത്‌ പദ്ധതി ഷാര്‍ജയിലെ ഭരണാധികാരി ഡോ. ശൈഖ്‌ സുല്‍താന്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമിക്കാണ്‌ സമര്‍പ്പിച്ചിരിക്കുന്നത്‌. അറേബ്യയുടെ സാംസ്കാരിക തലസ്ഥാനമായി അറിയപ്പെടുന്ന ഷാര്‍ജയുടെ ആധുനിക വികസനത്തിന്റെ ശില്‍പ്പി കൂടിയാണ്‌ അദ്ദേഹം.
‘മേരാവഥന്‍’ ഒരു മൂന്നാം കണ്ണായി ഇവിടെ പ്രവര്‍ത്തിക്കുകയാണ്‌. കാഴ്ച തടയപ്പെടുന്നവന്റെ കണ്ണായി, വിശ്വാസത്തിന്റെ പേരില്‍ അകറ്റി നിര്‍ത്തപ്പെട്ടവന്റെ വ്യഥയായി, കണ്ണീരില്‍ ചാലിച്ച ഇന്നലെകളുടെ ഗാംഭീര്യമായി അത്‌ നമ്മോട്‌ സംവദിക്കുകയും പുതിയ ഉല്‍ക്കാഴ്ചകള്‍ പകരുകയും ചെയ്യുന്നു.