വേര്‍പിരിഞ്ഞിട്ടും പെയ്തൊഴിയാത്ത വിസ്മയ വൃഷ്ടി
http://mechandrikaonline.com/viewnews.asp?mcat=keralanews&mitem=KR20111823154
Aug 01 2011


സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വേര്‍പിരിഞ്ഞിട്ട് ഇന്നേക്ക് രണ്ടുവര്‍ഷം പൂര്‍ത്തിയാവുന്നു. തങ്ങളെ സ്നേഹിച്ച ലക്ഷക്കണക്കിന് മനുഷ്യരുടെ സമീപത്ത് നിന്ന് ആ ശരീരത്തെ മാത്രമേ മരണത്തിന് അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞുള്ളൂ. അഭിവാദന വേളയില്‍ തങ്ങള്‍ നീട്ടിത്തരുന്ന തണുത്ത് നനുത്ത കൈകളും തുടുത്ത മുഖത്തെ സ്മിതഭാവവും പതിഞ്ഞ സ്വരവും ആര്‍ദ്രമായ നോട്ടവും കണ്ണിലെ തിളക്കവും ആശ്വാസവാക്കുകളും ഇപ്പോഴും നമ്മുടെ കണ്ണിലും കാതിലുമുണ്ട്. എല്ലാറ്റിലുമുപരി തങ്ങള്‍ നല്‍കിയ സന്ദേശം, കാണിച്ചുതന്ന വഴികള്‍, വിട്ടേച്ചുപോയ ചരിത്ര മുഹൂര്‍ത്തങ്ങള്‍, ബാക്കിനിര്‍ത്തിയ ഓര്‍മകള്‍ എല്ലാം, കേരളീയ സമൂഹം അവരുടെ ഒരവയവത്തെപ്പോലെ കൂടെത്തന്നെ കൊണ്ടുനടക്കുകയാണ്.

മരണാനന്തരവും ഇത്ര ശക്തിയില്‍ പെയ്തുകൊണ്ടിരിക്കുന്ന ഒരു നിത്യ നിതാന്ത അനുഗ്രഹപ്പെരുമഴ കേരളത്തില്‍ പണ്ടൊരിക്കലും ഉണ്ടായതായി ചരിത്രമില്ല. പ്രഭാഷണങ്ങളിലൂടെ, പ്രബന്ധങ്ങളിലൂടെ, ആശ്വാസ പ്രവര്‍ത്തനങ്ങളിലൂടെ, പ്രാര്‍ത്ഥനാ വേദികളിലൂടെ, സ്മാരക മന്ദിരങ്ങളിലൂടെ, പാവങ്ങളുടെ വിവാഹപ്പന്തലുകളിലൂടെ കാലത്തിന് മായ്ക്കാനാകാത്ത മുദ്രയായി കൂടുതല്‍ തിളക്കം നേടുകയാണ് ശിഹാബ് തങ്ങള്‍. തങ്ങള്‍ ആഗ്രഹിച്ച അഭിവൃദ്ധിയിലേക്കും പുരോഗതിയിലേക്കും സമുദായവും മുസ്ലിംലീഗ് പ്രസ്ഥാനവും ചുവടുവെച്ച് കയറുമ്പോള്‍ ആ നേട്ടങ്ങള്‍ നോക്കിക്കാണാന്‍ പക്ഷേ അദ്ദേഹമില്ല. എന്നാല്‍ ആ യാഥാര്‍ത്ഥ്യത്തെ, ഓര്‍ത്തും ഗുരുത്തപ്പെടുത്തിയുമാണ് അദ്ദേഹത്തിന്റെ പിന്‍തലമുറ പാദമൂന്നുന്നത്. മുസ്ലിംലീഗ് നടപ്പിലാക്കുന്ന ഓരോ തീരുമാനത്തിന്റെയും അലിഖിതമായ കൈയൊപ്പ് ഇപ്പോഴും ശിഹാബ് തങ്ങളുടേത് തന്നെയാണ്. ആ ഒപ്പിന് കൂടുതല്‍ തിളക്കം കൂട്ടുക തന്നെയാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സാദിഖലി ശിഹാബ് തങ്ങളും ബഷീറലി, മുനവ്വറലി തങ്ങളുമാരടക്കമുള്ള വിശാലമായ പാണക്കാട് കുടുംബം. പാണക്കാട്ടെ പരിമളം നുകരാതെ കേരളീയ സമൂഹത്തില്‍ ഒരാള്‍ക്കൂട്ടമില്ല എന്ന അവസ്ഥ പൊതുവെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞതാണ്.

മുസ്ലിം സമുദായത്തിന്റെയോ മുസ്ലിംലീഗിന്റെയോ പരിമിതികളില്‍ തളച്ചിട്ട് കേവലമൊരു “പാണക്കാട് തങ്ങള്‍’ ആക്കാനാണ് ശിഹാബ് തങ്ങളെക്കുറിച്ച് പുറത്തുള്ള പലരും ആഗ്രഹിച്ചിരുന്നതെങ്കില്‍, അതിനുമപ്പുറത്ത് തങ്ങളെ, ഇന്ത്യന്‍ ദേശീയതയുടെത്തന്നെ അഭിമാന മുദ്രയാക്കാനാണ് നമ്മുടെ രാജ്യം ആഗ്രഹിച്ചത്. അതിന്റെ വലിയ ഉദാഹരണമായിരുന്നു അന്തരിച്ച് ഒരു വര്‍ഷത്തിനകം ശിഹാബ് തങ്ങളുടെ സ്മാരക സ്റ്റാമ്പിറക്കാനുള്ള ഭാരത സര്‍ക്കാറിന്റെ തീരുമാനം